10
അങ്ങിനെ പ്രശസ്തമായ ലോകനാർ കാവിൽ ഉത്സവത്തിന്റെ ആദ്യദിനം . ആശ്വാരൂഡരായാണ് ഞങ്ങൾ ലോകനാർ കാവിലെത്തുന്നത് . തനതു സാംസ്കാരിക ശൈലികളിൽ കേളി കൊട്ടിയാടുന്ന കലാരൂപങ്ങളെ വളരെ അവിശ്വസനീയതയോടെയാണ് ഹെന്റി നോക്കിക്കണ്ടത് . അതിൽ അയാൾക്കുണ്ടായിരുന്ന ധാരാളം സംശയങ്ങളെ ദ്വിഭാഷിയുടെ സഹായത്തോടെ ഞാൻ നിവാരണം ചെയ്തു കൊടുത്തുകൊണ്ടിരുന്നു .
നേരമേറെ ചെന്നിട്ടും വളരെ ഉത്സാഹത്തോടുകൂടിയാണ് ഹെന്റി അവിടെ ചിലവഴിച്ചു കൊണ്ടിരുന്നത് , അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞങ്ങൾ മടങ്ങാനായുള്ള തീരുമാനമെടുത്തത് . എല്ലാവരും വളരെയേറെ ക്ഷീണിതരാണ് കൂടാതെ വിശപ്പും ദാഹവും .
തിരിച്ച് രാജകൊട്ടാരത്തിലേക്കുള്ള ദൂരം വളരെ കൂടുതലായതിനാൽ വഴിയിൽ എവിടെയെങ്കിലും തങ്ങി ക്ഷീണമകറ്റുവാനായി ഞങ്ങൾ തീരുമാനമെടുത്തു .
എന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ടതും ജീവിതത്തെ തന്നെ മാറ്റി മറച്ചതുമായ തെറ്റായ തീരുമാനമെടുത്തത് ആ നിമിഷത്തിലായിരുന്നു .
''ഈ അസമയത്ത് ഇത്രയും ദൂരം താണ്ടി തിരിച്ചു പോകുവാൻ വളരെ ബുദ്ധിമുട്ടായിരിക്കും മാത്രമല്ല എല്ലാവരും വളരെ ക്ഷീണിതരുമാണ് വഴിയാണെങ്കിൽ അല്പം ദുർഘടം പിടിച്ചതും ആയതിനാൽ ഇന്ന് എന്റെ കൊട്ടാരത്തിൽ താമസിച്ച് വിശ്രമിച്ച് നാളെ തിരിച്ചു പോകുന്നതായിരിക്കും ഉചിതം എന്നാണ് എനിക്ക് തോന്നുന്നത് , എന്ന എന്റെ ആശയത്തെ ദ്വിഭാഷിമൂലം ഞാൻ ഹെന്റിയോട് അവതരിപ്പിച്ചു .
വളരെയധികം ക്ഷീണിതനായിരുന്ന അയാൾ എന്റെ ഈ നിർദേശത്തെ വളരെ സന്തോഷപൂർവ്വം സ്വീകരിച്ചു എന്നു മാത്രമല്ല അതിലുള്ള അയാളുടെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി , ലോകനാർകാവിൽ നിന്നും വളരെ കുറച്ചു നാഴിക ദൂരം മാത്രമേയുള്ളൂ കൊട്ടാരത്തിലേക്ക്
ഇരുട്ട് അല്പം കനംവെച്ചു തുടങ്ങികഴിഞ്ഞ സമയത്താണ് ഞങ്ങൾ കൊട്ടാരത്തിന്റെ പടി കടന്നെത്തുന്നത് .
കുളിച്ച് തുളസിക്കതിരും ചൂടി നിൽക്കുന്ന സീത എന്റെ കൂടെ അപരിചിതരെ കണ്ടപ്പോൾ ഉൾവലിഞ്ഞു കളഞ്ഞു .
കുശിനിയിലേക്ക് പോയി അത്താഴത്തിന് എട്ടുപത്തുപേർ അധികമുണ്ടാകുമെന്നും അവർക്ക് വിശേഷവിധിയായി എന്തെങ്കിലും ഉണ്ടാക്കുവാൻ വാല്യക്കാരികൾക്ക് നിർദേശം കൊടുത്തുകൊണ്ട് മട്ടുപ്പാവിൽ എന്നേയും പ്രതീക്ഷിച്ചിരിക്കുന്ന സീതയുടെ സമീപത്തേക്ക് ഞാൻ ചെന്നു .. വന്നിരിക്കുന്ന അഥിതികളുടെ പ്രാധാന്യം കണക്കിലെടുത്ത് പൂമുഖത്തേക്ക് കുറച്ചു സംഭാരം എടുത്തുകൊണ്ടുവന്ന് അഥിതികൾക്ക് ആഥിത്യം അരുളുവാൻ ഞാൻ സീതയോട് നിർദേശിച്ചു .
ആദ്യം ഒന്ന് മടി പറഞ്ഞെങ്കിലും അഥിതികളുടെ പ്രാധാന്യം അവളെ ബോദ്ധ്യപ്പെടുത്തിയപ്പോൾ സീത അതിനു തയ്യാറായി , ഇതിനിടയിൽ തന്നെ കോവിലകം കാര്യസ്ഥൻ നാണപ്പനോട് അഥിതികൾക്ക് തങ്ങുവാനുള്ള കെട്ടുകൾ ശരിയാക്കുവാനും താൻ നിർദേശം കൊടുത്തു കഴിഞ്ഞിരുന്നു .
നാണപ്പന്റെ കുടുംബക്കാർ പരമ്പരാഗതമായി ഞങ്ങളുടെ കാര്യസ്ഥൻമാരാണ് കൂടാതെ എന്റെ ഏറ്റവും വിശ്വസ്ഥനായ ഒരു ആശ്രിതനും കൂടിയാണ് നാണപ്പൻ .
സന്ധ്യാവിളക്കുകൾ നിറയെണ്ണയിൽ പ്രഭാപൂരിതമാക്കിക്കൊണ്ടിരിക്കുന്ന പൂമുഖത്തേക്ക് അതിനേക്കാൾ പ്രശോഭയോടെ തിളങ്ങി നിൽക്കുന്ന മുഖകാന്തിയിൽ താലത്തിൽ സംഭാരവുമായി സീത കടന്നുവന്നു .
ആ പ്രഭയുടെ അവിസ്മരണീയ മാസ്മരികതയാൽ ഒരു നിമിഷം ഹെന്റി ഇരിപ്പടത്തിൽ നിന്നും ഉയർന്നുപോയി .
ആ കണ്ണുകൾ സീതയുടെമേൽതന്നെ തങ്ങി നിൽക്കുകയാണ് ആപാദചൂഡം സീതയെ ഉഴിഞ്ഞ് വിറക്കുന്ന കൈകളാൽ സംഭാരം മൊന്ത വാങ്ങിക്കൊണ്ട് ഹെന്റി എന്തോ ഉറക്കെ പറഞ്ഞു .
പറഞ്ഞത് എന്താണെന്ന് അറിയുവാനുള്ള ആകാംക്ഷയിൽ ഞാൻ ദ്വിഭാഷിയെ നോക്കി .
അയാൾ പറഞ്ഞു ....
''പടക്കുറുപ്പേ ഇത്രയും സുന്ദരിയായ പത്നിയെ ലഭിച്ച താങ്കൾ ഭാഗ്യവാൻ ആണെന്നാണ് ഹെന്റി പറഞ്ഞത് .
ഞാൻ അഭിമാനത്താൽ ഉയർന്ന് പൊങ്ങിയ നിമിഷം ഇത് കേട്ടപാടെ നാണത്താൽ ചുവന്ന് തുടുത്ത മുഖവുമായി സീത അകത്തളത്തിലേക്ക് ഓടിപ്പോയി .
ഓടുമ്പോൾ ഈറനായ കൂന്തലിൽ നിന്നും അടർന്നുവീണ വെള്ളത്തുള്ളികളാൽ നനഞ്ഞ നല്ല വടിവൊത്ത തുളുമ്പുന്ന നിതംബത്തിൽ ഹെന്റിയുടെ കണ്ണുകൾ ഉടക്കി നിൽക്കുന്നത് ഞാനറിഞ്ഞു . അതെന്നിൽ കോപത്തെ തീക്ഷിണിപ്പിച്ചെങ്കിലും ഞാൻ ആത്മസംയമനം പാലിച്ചു .
ഹെന്റി , സീത സൃഷ്ട്ടിച്ച ആ മാസ്മരിക ലോകത്താണ് എന്നെനിക്ക് തോന്നി . സ്ഥല കാല ബോധമില്ലാത്ത രീതിയിൽ അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നത് ഞാൻ വ്യക്തമായി കേട്ടു .
ഒന്ന് നിറുത്തി ആ സംഭാരം മുഴുവൻ ഒറ്റവലിക്ക് കുടിച്ചു തീർത്തുകൊണ്ട് അയാൾ വീണ്ടും എന്തോ പിറുപിറുത്തു.
ആ കണ്ണുകളിൽ തിളങ്ങി നിൽക്കുന്ന വ്യഗ്രത അതെന്താണെന്ന് മനസ്സിലാക്കുവാൻ എനിക്ക് കഴിഞ്ഞില്ല ..
ഹെന്റി പറഞ്ഞത് എന്താണെന്ന് അറിയുവാൻ ഞാൻ ദ്വിഭാഷിയെ നോക്കിയെങ്കിലും എനിക്കത് പരിഭാഷപ്പെടുത്താതെ അയാൾ മുഖം തിരിച്ചു കളഞ്ഞു .
അന്നെനിക്കതിന്റെ അർഥം ഗ്രഹിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ . ആ നിമിഷം ഹെന്റിയുടെ തല ആ മണ്ണിൽ കിടന്നുരുണ്ടേനെ അങ്ങിനെയെങ്കിൽ എന്റെ സീതക്കും കുടുംബത്തിനും ഈ ഗതി വരില്ലായിരുന്നു ...!
*****************************************
അണപൊട്ടിയ കോപാഗ്നിയാൽ എന്റെ മുഷ്ട്ടിക്കുള്ളിൽ കിടന്ന് നിളയുടെ മണൽത്തരികൾ ഞെരിഞ്ഞമർന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ