''ഇല്ല അവളെ ഒറ്റക്കാക്കി പോകാൻ എനിക്കാകില്ല ..., ആ കാപാലികന് ..; അവളെ വിട്ടുകൊടുക്കാൻ എനിക്കാവില്ല ...!''
ആ ഒറ്റ ഊർജ്ജത്തിൽ ഞാനൊന്ന് വിറച്ചു ...!, ആഴിയുടെ അടിത്തട്ടിൽ നിന്ന് ഒരു നീർ നായ കണക്കെ ഞാൻ മുകളിലേക്ക് കുതിച്ചു ...!
ആഞ്ഞു ശ്വസിച്ച ശ്വാസ നിശ്വാസങ്ങൾക്കൊടുവിൽ ...., ഒരു മൂടൽ മഞ്ഞു കണക്കെയാണ് കടൽപ്പരപ്പിലൂടെ ഒഴുകി നടക്കുന്ന ആ കൂറ്റൻ വീപ്പയിൽ എന്റെ ദൃഷ്ടിയുടക്കിയത് ...!, ഏതോ ഒരു കപ്പലിൽ നിന്നും തെറിച്ചു വീണതായിരിക്കും ..!
അതിന്മേൽ എത്തിപ്പിടിക്കുവാനുള്ള .., മനസ്സിന്റെ ഉൽക്കടമായ മോഹത്തെ ശരീരം നിർജ്ജീവമാക്കിക്കളയുന്നു ...! ദേഹം മുഴുവനും കോച്ചിവലിച്ചതുപോലെ .., വിറങ്ങലിച്ചു പോയ ശരീരത്തിന് ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങുവാൻ കഴിയുന്നില്ല ..!
ജീവിതത്തിനും .., മരണത്തിനും ഇടക്കുള്ള ആ പിടിവള്ളി നഷ്ട്ടപ്പെട്ടാൽ ..., ഞാനീ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ അലിഞ്ഞുചേരും എന്നെനിക്ക് ഉറപ്പായിരുന്നു ...!, ആ ഒരു ചിന്ത എന്നിലെ അവസാനശക്തിക്ക് തിരി കൊളുത്തി ..!, നിമിഷാർദ്ധത്തിൽ ആർജ്ജിച്ച ആത്മവിശ്വാസത്തിൽ നിന്ന് ഞാനൊന്ന് ഊളയിട്ട് ..; ഉയർന്നു പൊങ്ങി ...!, ഒറ്റ നിമിഷം ...; ആ കൂറ്റൻ വീപ്പക്കുള്ളിലേക്ക് കയറിക്കിടന്നത് മാത്രം എനിക്ക് ഓർമ്മയുണ്ട് ...!
എന്റെ പ്രജ്ഞ നശിച്ചു കഴിഞ്ഞിരിന്നു ....!, അബോധവാനായ എന്നേയും വഹിച്ചു കൊണ്ട് .., ആ വീപ്പ ..; ഇന്ത്യൻ മഹാസമുദ്രത്തിലെ തിരമാലകളിലൂടെ ലക്ഷ്യമില്ലാതെ ഒഴുകി നടന്നു ...!
20
കണ്ണു തുറന്നു നോക്കുമ്പോൾ എനിക്കു ചുറ്റും കനത്ത ഇരുട്ട് ...!ബോധമില്ലാത്ത ആ കിടപ്പ് എത്രനേരമെന്ന് എനിക്ക് അറിഞ്ഞു കൂടായിരുന്നു ...!, എന്താണെന്നോ ...?, ഏതാണെന്നോ ..?, എവിടെയാണെന്നോ ....?, ഒന്നും തന്നെ തിരിച്ചറിയുവാൻ കഴിയാത്ത നിമിഷങ്ങൾ ...!
ഏറെ നേരം അങ്ങനെ കണ്ണുകൾ തുറന്നു പിടിച്ച് നിശ്ചെതനായി ഞാൻ കിടന്നു ....!
പതിയെ .., പതിയെ .., എല്ലാം ഓർമ്മയിലേക്ക് തിരിച്ചിറങ്ങുന്നു ...!, ആ ചുഴിയിൽ നിന്നും രക്ഷപ്പെട്ടത് ഒരു നടുക്കത്തോടെ മാത്രമേ ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ ..!
പായ്ക്കപ്പൽ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., ഈ നടുക്കടലിൽ ഞാൻ ഒറ്റപ്പെട്ടു ...!, ഇനിയെങ്ങനെ എന്റെ യാത്ര മുന്നോട്ട് കൊണ്ട് പോകാനാകും ...?, സീതയെ എങ്ങിനെയെനിക്ക് കണ്ടുപിടിക്കാനാകും ..?, നിരാശ മനസ്സിനു മേൽ മൂടുന്നു ...!
പക്ഷേ .., ഇങ്ങനെ പ്രതീക്ഷ അറ്റവനെപ്പോലെ കിടക്കുന്നതിൽ അർത്ഥമില്ല ...!എന്തെങ്കിലും ചെയ്തേ .., മതിയാകൂ ...!
നിരാശൻ .., എപ്പോഴും തോറ്റുകൊണ്ടേയിരിക്കും ...!, ഞാൻ പതുക്കെ തിരിയാൻ ശ്രമിച്ചു .., ശരീരം ആസകലം ഒടിച്ചു നുറിക്കിയപോലത്തെ വേദന ..!, വിശപ്പും .., ദാഹവും .., അതിരു കടന്നു കഴിഞ്ഞിരിക്കുന്നു ..!,
ജലാംശം ഇല്ലാതെ ചുണ്ടുകളും .., നാവുമെല്ലാം വരണ്ടുണങ്ങിയിരിക്കുന്നു ..!, ഒരു പടുകൂറ്റൻ ഭരണി വെള്ളം ..; അപ്പാടെ കുടിച്ചു തീർക്കുവാനുള്ള ആർത്തി ...!
അനന്തമായ ജലാശയം ചുറ്റും .., പക്ഷേ ....ചുണ്ടൊന്നു നനക്കാൻ പോലും ഒരു തുള്ളി കിട്ടാത്ത അവസ്ഥ...!
മനുഷ്യ ജീവിതം ചില നേരങ്ങളിൽ അങ്ങിനെയാണ് ..!
പ്രതിജ്ഞ ചെയ്ത ലക്‌ഷ്യം നിറവേറ്റാൻ സാധിക്കാതെ ..., എന്റെ ജീവിതം ഈ സാഗരത്തിൽ അടിയറവു പറയുമോ ..? , എന്നെനിക്ക് സംശയം തോന്നി ...!
ഇപ്പോൾ തിരമാലകൾ ഏതുമില്ലാതെ .., കടൽ ശാന്തമാണ് ...!, എങ്ങും ശാന്ത സുന്ദരമായ സംഗീതത്തിന്റെ നേർത്ത അലയോലികളെ ഓർമ്മിപ്പിക്കുന്ന ഒരു മുരളൽ മാത്രം...!സംഹാരരുദ്രയുടെ പട്ടം അഴിച്ചു വെച്ച് .., അവൾ ഇപ്പോൾ ശാന്ത മോഹിനിയായിരിക്കുന്നു ...!, സൌമ്യ ഭാവത്താൽ അവൾ പരിലസിക്കുന്നു ...!
വേദന വകവെക്കാതെ ...; ഒരു വശത്ത് കൈകുത്തി .., ഞാൻ പതുക്കെ മലർന്നു ...!, ആകാശമാകെ നിലാശോഭയിൽ വിളങ്ങിനിൽക്കുന്നു ..!, ഒരു പാടൊരുപാട് നക്ഷത്രങ്ങൾ .., ചന്ദ്രനു ചുറ്റും .., പുഞ്ചിരി പൊഴിച്ചുകൊണ്ട് നിൽക്കുന്നു ... !
പ്രകാശം പൊഴിച്ചു നിൽക്കുന്ന ..., ആ നക്ഷത്രങ്ങൾ എല്ലാം ..; മരിച്ചുപോയ ..; തങ്ങളുടെ പൂർവ്വീകരുടെ ആത്മാക്കൾ ആയിരിക്കുമെന്ന് .., ബാല്യത്തിൽ മുത്തശ്ശി പറഞ്ഞു തന്നത് .., ഓർമ്മയിൽ തെളിയുന്നു ...!
അങ്ങിനെയെങ്കിൽ ..., എന്റെ പൂർവ്വീകരിൽ പലരും .., ഈ നക്ഷത്രക്കൂട്ടത്തിൽ ഉണ്ടായിരിക്കുകയില്ലേ .., അവർ കാണുന്നുണ്ടായിരിക്കുമോ എന്റെ ഈ ദുരവസ്ഥ ...?
കൊടിയ ദാഹം എന്റെ ശരീരത്തെ തകർത്ത് കളയുമെന്നെനിക്ക് തോന്നി .., ജലാംശമില്ലാതെ .., ശരീരം നിർജ്ജീവമാകുന്ന അവസ്ഥ ..!, ഉമിനീരിന്റെ അംശം പോലുമില്ലാതെ തൊണ്ടയും .., നാവും വരണ്ടുണങ്ങി കഴിഞ്ഞു ...!, ജീവജലത്തിന്റെ അഭാവത്താൽ ശരീരം മുഴുവൻ തളർന്നു വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു ...!
മനസ്സിന്റെ ഉൽക്കടമായ അഭിവാഞ്ച താങ്ങാനാകാതെ ....; തല പുറത്തേക്കിട്ട് ..; സമുദ്രത്തിൽ നിന്നും അഞ്ചാറു കവിൾ ഉപ്പുവെള്ളം ഞാൻ ആർത്തിയോടെ അകത്താക്കി ...!
എന്നാൽ അതിലും വേഗത്തിൽ ...., ശക്തമായ ഏക്കത്തോടെ .., അത് അപ്പാടെ പുറത്തേക്ക് തള്ളി വന്നു ...!, ജലാംശം നഷ്ട്ടപ്പെട്ട ശരീരത്തിൽ നിന്നും ..; ശർദ്ധിക്കാൻ ഒന്നുമില്ലാതെ ശരീരം വെമ്പിയപ്പോൾ ...,; സഹിക്കാനാകാത്ത വേദനയോടെ ..; ഞാൻ വയറും പൊത്തിപ്പിടിച്ച് ചുരുണ്ടുപോയി ...!
ശരീരത്തിനകത്തു നിന്നും ഒരു കൊഴു കൊഴുത്ത ദ്രാവകം .., എന്റെ കടവായിലൂടെ പുറത്തേക്ക് ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു ..!
പിതാക്കാൻമാരെ മനസ്സിൽ ധ്യാനിച്ച് ..; മറ്റൊന്നിനും ശക്തിയില്ലാതെ ..; ആസന്നമായ മരണത്തിന്റെ കാലൊച്ചകൾക്കായി .., ഞാൻ കണ്ണുകൾ അടച്ചു കിടന്നു ....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ